തിരുവനന്തപുരം: കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ച 85 ശതമാനം പേരും വാക്സിൻ സ്വീകരിച്ചവർ. ഇന്നത്തെ കണക്ക് പ്രകാരം 4,995 പുതിയ രോഗികളില്‍ 4,291 പേര് വാക്സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 518 പേര് ഒരു ഡോസ് വാക്സിനും 2,430 പേര് രണ്ടു ഡോസ് വാക്സിനും എടുത്തിരുന്നു. എന്നാല്‍ 1,343 പേര്‍ക്ക് വാക്സിന് ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
വാക്സിനേഷന് എടുക്കേണ്ട ജനസംഖ്യയുടെ 96.3 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും(2,57,46,833), 66.7 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (1,78,16,355) നല്കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്സിനേഷന്/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (12,20,276).
കോവിഡ് വാക്സിനുകള്‍ ആളുകളെ അണുബാധയില്‍നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.
നവംബര്‍ 26 മുതല്‍ ഡിസംബര്‍ രണ്ട് വരെയുള്ള കാലയളവില്‍, ശരാശരി 45,944 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 1.8 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ കിടക്കകളും 1.6 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്.
ഈ കാലയളവില്‍ കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 3,868 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 11 ശതമാനം കുറവ് ഉണ്ടായിട്ടുണ്ട്.
നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 18, 11, 26, 11, 10, 9 ശതമാനമായി കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.