ഇസ്ലാമാബാദ്: ഭരണം നഷ്ടമായതിന് പിന്നാലെ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ അന്വേഷണവുമായി പാകിസ്ഥാൻ അന്വേഷണ ഏജൻസി. പ്രധാനമന്ത്രിയായിരിക്കെ സമ്മാനമായി ലഭിച്ച? വിലകൂടിയ മാല രാജ്യത്തെ സമ്മാന ശേഖരത്തിൽ നിക്ഷേപിക്കുന്നതിന് പകരം 18 കോടി രൂപയ്ക്ക് ജ്വല്ലറിക്ക് വിറ്റെന്നാണ് ആരോപണം. സംഭവത്തിൽ പാകിസ്ഥാൻ ഉന്നത അന്വേഷണ ഏജൻസി അന്വേഷണം ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സമ്മാനമായി ലഭിച്ച നെക്ലേസ് ഖാൻ തോഷ-ഖാനയിലേക്ക് (രാജ്യ സമ്മാന ശേഖരം) അയക്കുന്നതിന് പകരം മുൻ സ്‌പെഷ്യൽ അസിസ്റ്റന്റ് സുൾഫിക്കർ ബുഖാരിക്ക് നൽകുകയും, അദ്ദേഹം ലാഹോറിലെ ഒരു ജ്വല്ലറിക്ക് 18 കോടി രൂപയ്ക്ക് ഇതു വിറ്റു എന്നുമാണ് ആരോപണം. എക്‌സ്‌പ്രസ് ട്രിബ്യൂൺ പത്രമാണ് വാര്‍ റിപ്പോർട്ട് ചെയ്തത്.
സമ്മാനമായി ലഭിച്ച വിലകൂടിയ മാല സംസ്ഥാന സമ്മാന ശേഖരത്തിൽ നിക്ഷേപിക്കാതെ 18 കോടിക്ക് ഒരു ജ്വല്ലറിക്ക് വിറ്റുവെന്ന ആരോപണത്തിൽ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്ഐഎ) ഖാനെതിരേ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. പൊതു സമ്മാനങ്ങൾ അതിന്റെ പകുതി വില നൽകി വ്യക്തിഗത ശേഖരത്തിൽ സൂക്ഷിക്കാമെന്നും ചട്ടമുണ്ട്. എന്നാൽ അതും ഖാൻ പാലിച്ചില്ല. കഴിഞ്ഞയാഴ്ച പാർലമെന്റിൽ അവിശ്വാസ വോട്ടിൽ പരാജയപ്പെട്ട ഖാൻ ദേശീയ ഖജനാവിൽ ഏതാനും ലക്ഷം രൂപ തിരികെ നിക്ഷേപിച്ചുവെന്നും , ഇത് നിയമവിരുദ്ധമാണെന്നും റിപ്പോർട്ടിൽ പറയുന്നു.