ഹരിപ്പാട്: വീയപുരം കൃഷിഭവൻ പരിധിയിൽപ്പെട്ട പാടശേഖരങ്ങളിൽ മടവീഴ്ച്ച. അടുത്ത ആഴ്ച്ചയോടെ വിളവെടുപ്പ് നടത്തേണ്ട പാടങ്ങളിലാണ് മടവീഴച്ച. പോട്ടകളയ്ക്കാട്ട്, ഉപ്പായിക്കേരി, കട്ടക്കുഴി, മുണ്ടുതോട്,പോളത്തുരുത്ത്, വെട്ടിപ്പുതുക്കരി, നേന്ത്രവേലി 14–ാംബ്ലോക്ക്, എന്നീ പാടശേഖരത്തിലാണ്. കഴിഞ്ഞ ദിവസംമടവീണത്. കർഷകർ കൂട്ടായി മട കെട്ടിയതിനാൽ വൻ നാശനഷ്ടം ഒഴിവായി.
പള്ളിപ്പാട്,വീയപുരം ഹരിപ്പാട് വൈപ്പിൻകാട് തെക്ക്, വൈപ്പിൻകാട് വടക്ക് പാടശേഖങ്ങളും ഭീഷണിയിലാണ്. ബണ്ടിനിടയിലൂടെ വെള്ളം പാടത്തേക്ക് കയറുന്നത് തടയുന്നതിനുള്ള ശ്രമത്തിലാണ് കർഷകർ. മഴ ശക്തമാകുകയും കിഴക്കൻ വെള്ളത്തിന്റെ വരവു കൂടുകയും ചെയ്തതോടെ ആറുകളിലെയും തോടുകളിലെയും ജല നിരപ്പ് ഉയർന്നു. തോട്ടപ്പള്ളിയിൽ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ടെങ്കിലും വെള്ളം ഒഴുകി മാറുന്നില്ല.
വെള്ളപ്പൊക്കത്തിൽ വന്നടിഞ്ഞ ചെളിയും എക്കലും തോടുകളിൽ നിന്നു മാറ്റാതിരുന്നതാണ് പെട്ടെന്ന് വെള്ളം പൊങ്ങാൻ കാരണമായി പറയുന്നത്. പാടശേഖരത്തിന്റെ പുറംബണ്ടിന്റെ ബലക്ഷയവും മടവീഴ്ച ഉണ്ടാകാൻ കാരണമാകുന്നു. തോട്ടപ്പള്ളി പൊഴി അടഞ്ഞു കിടക്കുന്നതാണ് വെള്ളം ഒഴുകി മാറുന്നതിന് തടസ്സമെന്നാണ് കർഷകർ പറയുന്നത്. വീയപുരം നേന്ത്രവേലി 14-ാം ബ്ലോക്ക് പാടം മടവീണ നിലയിൽ.