തിരുവനന്തപുരം: ഏറെ വിവാദം സൃഷ്ടിച്ച ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ആക്രമണ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് സര്‍ക്കാരിന്‍റെ ആവശ്യം തള്ളിയത്.
കേസ് രാഷ്ട്രിയ പ്രേരിതം മാത്രമാണ് നിയമപരമായി നിലനിക്കുകയില്ല എന്നായിരുന്നു സർക്കാർ വാദം. ഇടതു നേതാക്കളെ സഹായിക്കുവാൻ വേണ്ടി സർക്കാർ നൽകിയ സഹായമാണ് കേസ് പിൻവലിക്കാനുള്ള ഹർജി കൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് പരാതിക്കാരന്‍ വാദിച്ചത്. ഈ വാദം അംഗീകരിച്ചാണ് കേസുമായിമുന്നോട്ട് പോകാന്‍ കോടതി അനുമതി നല്‍കിയത്.2017 ജൂലായ് 28നാണ് ബി.ജെ.പി ഓഫീസ് ആക്രമിക്കപ്പെട്ടത്.മുൻ കോർപ്പറേഷൻ കൗൺസിലറും പാളയം ഏരിയ കമ്മിറ്റി സെക്രട്ടറിയുമായ ഐ.പി.ബിനു,ഡി.വൈ.എഫ്.ഐ സംസഥാന കമ്മറ്റി അംഗം പ്രിജിൽ സാജ് കൃഷ്ണ,ജെറിൻ, സുകേശ് എന്നിവരാണ് കേസിലെ നാലു പ്രതികൾ.
കേസിലെ പരാതിക്കാരൻ ബിജെപി ഭാരവാഹിയും, പ്രതികൾ ഡി.വൈ.എഫ്.ഐ അംഗങ്ങളുമാണ്. പൊതുസ്ഥലത്ത് അരങ്ങേറിയ ഈ ആക്രമണത്തിന് സ്വതന്ത്ര സാക്ഷികൾ ആരുമില്ല എഫ്ഐആറിൽ ഒരു പ്രതിയെ കുറിച്ചും പ്രത്യേകം പറയുന്നില്ല. പരാതിക്കാരൻ പൊലീസിന് നൽകിയ മൊഴിയിൽ അഞ്ചു പേർ ഉണ്ടായിരുന്നു. പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തപ്പോൾ ഏഴു പ്രതികൾ ആണ് ഉണ്ടായിരുന്നത്. എന്നാൽ കേസിൽ കുറ്റപത്രം സമർപ്പിക്കുമ്പോൾ നാലു പ്രതികൾ മാത്രാണുള്ളത്. സംഭവം സ്ഥലത്തെ ദൃശ്യങ്ങൾ അടങ്ങിയ സി.സി.ടി.വി ദൃശ്യങ്ങൾക്ക് തെളിവ് നിയമത്തിലെ 65 (ബി) സർട്ടിഫിക്കറ്റ് ഇല്ലാ എന്നീ കാരണങ്ങളാണ് കേസ് പിൻവലിക്കുന്ന അപേക്ഷയിൽ സർക്കാർ അഭിഭാഷകൻ പറയുന്ന കാരണങ്ങൾ.എന്നാൽ കുറ്റപത്രത്തിൽ കേസ് നിലനിൽക്കുന്നതിനുള്ള തെളിവുകൾ ഉണ്ടെന്നും.ഇത്തരം കേസുകൾ പിൻവലിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും എതിര്‍ഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടി.