കണ്ണൂർ: കരിപ്പൂര്‍ വഴി കടത്തിയ സ്വര്‍ണം മറ്റൊരു സംഘം കൊളളയടിച്ചു. കൊണ്ടോട്ടിക്കടുത്തു വച്ചാണ് ആറംഗസംഘം 900 ഗ്രാം സ്വർണം കൊള്ളയടിച്ചത്. ഒമാൻ എയർ വിമാനത്തിൽ പുലർച്ചെ 3.20 ന് എത്തിയ കോഴിക്കോട് അത്തോളി സ്വദേശിയാണ് 900 ഗ്രാം സ്വർണവുമായി കരിപ്പൂരിൽ ഇറങ്ങിയത്. വിമാനത്താവളത്തിനു പുറത്തു കാത്തുനിന്ന സ്വര്‍ണക്കടത്തു സംഘത്തിനു സ്വര്‍ണം കൈമാറി.
കാരിയറായി എത്തിയ കോഴിക്കോട് സ്വദേശിയെ കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡിൽ ഇറക്കിയ ശേഷം യാത്ര തുടരുമ്പോഴാണു മറ്റൊരു കാർ പിന്തുടർന്നെത്തിയത്. വാഹനം കുറുകെയിട്ട് തടഞ്ഞ ആറംഗ സംഘം ഇരുവരെയും ആക്രമിക്കുകയായിരുന്നു. കാറിന്റെ ചില്ല് അടിച്ചു തകർത്തു.
സ്വർണ കടത്ത് സംഘത്തിൽ ഉൾപ്പെട്ടവരെ മർദിച്ചവശരാക്കി കാറുമായി കടന്നു. 30 ലക്ഷത്തിന്റെ സ്വർണം കവർന്ന കാർ പെട്രോൾ പമ്പിനു സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മറ്റു മാര്ഗമില്ലാതായപ്പോഴാണു സ്വർണക്കടത്തുകാർ പൊലീസിനെ സമീപിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കൊള്ളസംഘത്തെ കണ്ടെത്താനാണ് ശ്രമം. കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തുന്നവരിൽ നിന്ന് വിവരങ്ങൾ ചോർത്തി കൊണ്ടുവരുന്നവരെ കൊള്ളയടിക്കുന്ന സംഭവങ്ങളും ആവര്‍ത്തിക്കുന്നുണ്ട്.